ശരത്കാലം

കൊഴിയുന്ന ഇലയെ യാത്രയാക്കാൻ
വർഷം തോറും ശരത്കാലം എത്താറുണ്ടായിരുന്നു
അതുകൊണ്ടു തന്നെ ശരത്കാലം എത്താതെ
യാത്ര തുടങ്ങാനാവില്ലെന്നു അവളും
സമയത്തിനെത്തിയില്ലെങ്കിൽ അവളെ
യാത്ര അയക്കാനാവില്ലെന്നു ശരത് കാലവും വിശ്വസിച്ചു…

മുല്ലപ്പൂഗന്ധം

എനിക്കായി മാത്രം ഒഴുകും നിലാവും

നമുക്കായി മാത്രം വീശുന്ന കാറ്റും

എന്നുള്ളിലെന്നും മൂളുന്ന പാട്ടും

നിനക്കായി മാത്രം കേഴുന്ന ഞാനും

 

കവിളുകൾ രണ്ടും ചുവക്കുന്ന നേരം

മിഴികളിൽ നാണം ഒളിക്കുന്നു വീണ്ടും

കീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരം

സിരകളിലേതോ യമുനാപ്രവാഹം

 

അറിയുകില്ലല്ലോ  ഇതിലേതു സ്വപ്നം

മറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധം

നീ വരുമെന്നോ ഞാൻ നിനക്കെന്നോ

ഇതുവരെ കാലം വിധിച്ചതില്ലെന്നോ

 

നമുക്കായി മാത്രം പുലരിയുണ്ടെന്നോ

എനിക്കായി മാത്രം നിൻ ചിരിയെന്നോ

അറിയാത്ത ദൂരം അലിയുകയെന്നോ

ഞാൻ നിന്റെ സീമന്തകുങ്കുമമെന്നോ…

 

Originally published in Puzha Magazine on 4th April 2021.